31. യേശു വെള്ളത്തിന്‍റെ മുകളിലൂടെ നടക്കുന്നു
അതിനുശേഷം യേശു ജനക്കൂട്ടത്തെ തിരികെ പറഞ്ഞയക്കുന്നതിനിടെ തന്‍റെ ശിഷ്യൻമാരോട് തോണിയിൽ കയറി അക്കരയ്ക്കുപോകുവാൻ ആവശ്യപ്പെട്ടു. ജനങ്ങളെ പറഞ്ഞയച്ചശേഷം യേശു പ്രാർത്ഥിക്കുവാനായി മലമുകളിലേക്ക് കയറിപ്പോയി. യേശു അവിടെയിരുന്ന് രാവേറെ ചെല്ലുവോളം പ്രാർത്ഥിച്ചു.
ഇതേ സമയം അങ്ങ് ദൂരെ ശിഷ്യൻമാർ തോണി തുഴഞ്ഞ് തടാകത്തിന്‍റെ നടുക്ക് എത്തി. കാറ്റ് പ്രതികൂലമായിരുന്നതിനാൽ അവർ തുഴയാനായി വളരെയധികം കഷ്ടപ്പെടുന്നുണ്ടായിരുന്നു.
യേശു പ്രാർത്ഥന അവസാനിപ്പിച്ച് ശിഷ്യന്മാരുടെ അടുക്കലേക്ക് യാത്രതിരിച്ചു. യേശു വെള്ളത്തിന്‍റെ മുകളിലൂടെ നടന്ന് അവരുടെ അരികിലേക്ക് യാത്രതുടങ്ങി.
യേശു വെള്ളത്തിന്‍റെ മുകളിലൂടെ നടന്നുവരുന്നതു കണ്ട് ശിഷ്യന്മാർ പേടിച്ചുപോയി. അവർ വിചാരിച്ചത് ഏതോ ഭൂതം വെള്ളത്തിനുമുകളിലൂടെ നടന്നുവരികയാണെന്നായിരുന്നു. അവരുടെ ഭയം മനസ്സിലാക്കിയ യേശു അവരോട് ഇങ്ങനെ വിളിച്ചുപറഞ്ഞു. ''ഭയപ്പെടേണ്ട ഇത് ഞാൻ തന്നെയാണ്.''
അപ്പോൾ പത്രോസ് യേശുവിനോട് ''ഗുരുവേ അങ്ങാണെങ്കിൽ എന്നോട് വെള്ളത്തിന് മുകളിലൂടെ അങ്ങയുടെ അരികിലേയ്ക്ക് വരുവാൻ കല്ലിപ്പിക്കണമേ'' എന്ന് പറഞ്ഞു. യേശു പത്രോസിനോട് ''വരിക'' എന്ന് പറഞ്ഞു.
അപ്പോൾ പത്രോസ് തോണിയിൽനിന്നും പുറത്തിറങ്ങി വെള്ളത്തിന്‍റെ മുകളിലൂടെ യേശുവിന്‍റെ അരികിലേക്ക് നടക്കുവാൻ തുടങ്ങി. പക്ഷെ കുറച്ച് മുൻപോട്ട് നടന്നപ്പോൾ പത്രോസ് തന്‍റെ കണ്ണുകൾ യേശുവിൽനിന്നും മാറ്റി തിരമാലകളെയും കാറ്റിനെയും ശ്രദ്ധിക്കുവാൻ തുടങ്ങി.
അപ്പോൾ പത്രോസ് കാറ്റുകണ്ട് പേടിക്കുകയും വെള്ളത്തിൽ മുങ്ങാൻ തുടങ്ങുകയും ചെയ്തു. അയാൾ ''ഗുരുവേ എന്നെ രക്ഷിക്കണേ'' എന്ന് ഉറക്കെ നിലവിളിച്ചു. യേശു പെട്ടെന്ന് പത്രോസിന്‍റെ അരികിലേക്ക് ചെന്ന് പത്രോസിന്‍റെ കൈയ്യിൽ പടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു ''അൽപ്പവിശ്വാസിയേ നീ എന്തിന് സംശയിച്ചു''.
യേശുവും പത്രോസും തോണിയിലേക്ക് കയറിയ ഉടനെ കാറ്റ് അടങ്ങി, തടാകവും ശാന്തമായി. ശിഷ്യന്മാരെല്ലാം അത്ഭുതപരതന്ത്രരായി അവർ യേശുവിനെ ആരാധിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു. ''സത്യമായും അങ്ങ് ദൈവപുത്രനാകുന്നു''.
A Bible story from: Matthew 14:22-33; Mark 6:45-52; John 6:16-21