36. രൂപാന്തരം
ഒരുദിവസം യേശു, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ മൂന്ന് ശിഷ്യന്മാരുമായി ഉയർന്ന ഒരു മലയിലേക്ക് പ്രാർത്ഥിക്കാനായി പോയി.
പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിതമായി, തന്റെ വസ്ത്രങ്ങൾ വെളിച്ചം പോലെ തിളക്കമുള്ളതായി, ആർക്കും വെളുപ്പിക്കാനാവുന്നതിലും വെണ്മയുള്ളവയായി മാറി.
അപ്പോൾ മോശയും, പ്രവാചകനായ ഏലിയാവും പ്രത്യക്ഷരായി. ഇവരിരുവരും വളരെ വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ ജീവിച്ചിരുന്നവരായിരുന്നു. അവർ യേശുവിനോട് ഉടനെ തന്നെ യരുശലേമിൽവച്ച് സംഭവിക്കുവാൻ പോകുന്ന തന്റെ മരണത്തെപ്പറ്റി സംസാരിച്ചു.
മോശയും ഏലിയാവും യേശുവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്രോസ് യേശുവിനോട് താനെന്താണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കാതെ ഇപ്രകാരം ചോദിച്ചു. ''നാം ഇവിടെ ഇരിക്കുന്നത് നല്ലത്, ഞങ്ങൾ മൂന്ന് വീടുകൾ ഉണ്ടാക്കാം, ഒന്ന് അങ്ങേയ്ക്കും, ഒന്ന് മോശെയ്ക്കും, ഒന്ന് ഏലിയാവിനും''.
പത്രോസ് സംസാരിക്കുന്നതിനിടയിൽ ഉജ്ജ്വലമായ ഒരു മേഘം അവർക്കുചുറ്റും വന്നു, മേഘത്തിൽനിന്നും ''ഇവൻ എന്റെ പ്രിയപുത്രൻ, ഇവന് ചെവികൊടുപ്പീൻ'', എന്നൊരു ശബ്ദവും ഉണ്ടായി. ശിഷ്യൻമാർ ഭയചകിതരായി നിലത്തുവീണു.
യേശു ഉടനെ അവരെ തൊട്ടുകൊണ്ട് പറഞ്ഞു ''ഭയപ്പെടേണ്ട എഴുന്നേൽക്കു''. അവർ ചുറ്റും നോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
യേശുവും ശിഷ്യന്മാരും മലയിൽനിന്നും മടങ്ങി.യേശു അവരോട് പറഞ്ഞു, 'ഇവിടെ കണ്ടതൊന്നും ഇപ്പോൾ ആരോടും പറയരുത്, ഞാൻ ഉടൻതന്നെ മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. അതിനുശേഷം നിങ്ങൾ ഇതെപ്പറ്റി മറ്റുള്ളവരോട് പറയണം''.
A Bible story from: Matthew 17:1-9; Mark 9:2-8; Luke 9:28-36